Sunday, May 1, 2011

ഫെയ്‌സ്ബുക്കും ട്വിറ്ററും യുവാക്കളെ 'രാഷ്ട്രീയവത്ക്കരിക്കുന്നു'-പഠനം


പുതിയ തലമുറയെക്കുറിച്ച് ഉയര്‍ന്ന് കേള്‍ക്കാറുള്ള മുഖ്യ വിമര്‍ശനങ്ങളിലൊന്ന് അവര്‍ 'അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നു' എന്നത്. സാമൂഹ്യബോധമോ സമൂഹത്തോട് ബാധ്യതയോ ഇല്ലാത്തവരാണ് യുവാക്കളെന്ന അക്ഷേപം ഫെയ്‌സ്ബുക്ക് യുഗം തിരുത്തുകയാണ്. ഇന്റര്‍നെറ്റ്, വിശേഷിച്ചും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മകള്‍ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍) യുവാക്കളെ 'രാഷ്ട്രീയവത്ക്കരിക്കുന്നതി'ല്‍ വലിയ പങ്കു വഹിക്കുന്നുവത്രേ. അമേരിക്കയില്‍ നടന്ന പുതിയൊരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.


പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇന്റര്‍നെറ്റ്, പ്രത്യേകിച്ചും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ വലിയ പങ്കു വഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പഠനം പുറത്തു വന്നിരിക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് കീഴിലെ ഹ്യുമാനിറ്റീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടാണ് പഠനം നടത്തിയത്.

പുതിയ തലമുറയില്‍ പെട്ട 2500 പേരുടെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകല്‍ ഏതാനും വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിച്ചായിരുന്നു പഠനം. ചെറുപ്പക്കാര്‍ അവരുടെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള പ്രവണത, അവസരം കിട്ടുമ്പോഴൊക്കെ കാട്ടുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. കൂടുതല്‍ ഉത്തരവാദിത്വമുള്ള പൗരന്‍മാരായി മാറാന്‍ ചെറുപ്പക്കാര്‍ക്ക് ഇത് അവസരമൊരുക്കുന്നു.

പരമ്പരാഗതമായ രീതിയിലുള്ള രാഷ്ട്രീയവാര്‍ത്തകളോടും വിശകലങ്ങളോടും ചെറുപ്പക്കാര്‍ പൊതുവെ പ്രതികരിക്കാറില്ല. അതേസമയം തങ്ങളുടെ ഭരണകൂടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും ചിന്തകളും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പങ്കിടാന്‍ അവര്‍ തയ്യാറാകുന്നു.

ഒരു തലമുറ മുമ്പത്തെക്കാള്‍ വേഗത്തില്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയ ധാരണകളുണ്ടാക്കാന്‍ കഴിയുന്നതില്‍ അത്ഭുതമില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. രണ്ടുതരത്തിലാണ് പൊതുവെ ചെറുപ്പക്കാരില്‍ രാഷ്ട്രീയബോധമെത്തുന്നത്. ആദ്യം മാതാപിതാക്കളുടെ രാഷ്ട്രീയത്തില്‍ നിന്ന്. രണ്ടാംഘട്ടമായി, തങ്ങളുടെ ധാരണകള്‍ എതിര്‍ക്കപ്പെടുകയും അനുകൂലിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്ന പൊതുഇടങ്ങളില്‍ നിന്ന്.

സൈബര്‍യുഗത്തില്‍ ഈ രണ്ടാംഘട്ടത്തെ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ഇടപെടലുകള്‍ സ്വാധീനിക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും, അവയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും സൗഹൃദക്കൂട്ടായ്മകള്‍ സഹായിക്കുന്നു. വെബ്ബിലൂടെ നടക്കുന്ന ഈ 'രാഷ്ട്രീയവത്ക്കരണം' തെരുവുകളിലേക്ക് വ്യാപിക്കുന്നതിന് ലോകമിപ്പോള്‍ സാക്ഷിയാവുകയാണ്. ഭരണകൂടങ്ങള്‍ തന്നെ അതുവഴി നിലംപൊത്തുന്നു.

ഫെയ്‌സ്ബുക്കും ട്വിറ്ററും മാത്രമല്ല, മറ്റനേകം മാര്‍ഗങ്ങളിലൂടെയും പ്രാദേശികമോ അന്താരാഷ്ട്ര തലത്തിലോ നടക്കുന്ന കാര്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നതായി പഠനം പറയുന്നു.

No comments:

Post a Comment